2016 ഫെബ്രുവരി 11, വ്യാഴാഴ്‌ച

സൗഹൃദം

വെറുതെ പഴയ സൗഹൃദകഥകള്‍ ചികഞ്ഞപോള്‍ ഓര്‍മയിലെവിടെയോ പൂത്തതാണ്‌ നീലക്കുറിഞ്ഞിപ്പോലെ ഈ കൂട്ടുക്കാരന്‍.
ഒരു വര്‍ഷക്കാലത്തോളം ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നുവെങ്കിലും അതിന്റെ ആഴവും പരപ്പുമറിയാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. പക്ഷേ ഒന്നറിയാമായിരുന്നു......
നാളെയെക്കുറിച്ചുള്ള പ്രതീക്ഷയുടെ നാളം ശോഭിച്ചുനിന്നിരുന്നു. ഞാന്‍ എന്റെ ആ പഴയ സുഹൃത്തിനെ പരിചയപ്പെടുത്തട്ടെ.
രഘു, വലതുകയ്യില്‍ ആറുവിരലുള്ള ഒരു നാലാം ക്ലാസുക്കാരന്‍. ആണ്‍ക്കുട്ടികളും പെണ്‍ക്കുട്ടികളും ഇടകലര്‍ന്നിരിക്കുന്ന രീതിയായിരുന്നു അന്നു ഞങ്ങളുടെ ആ നാലാം ക്ലാസില്‍ നിലന്നിരുന്നത്‌‌. ആ സമ്പ്രദായം എന്നെയും രഘുവിനെയും അടുത്തടുത്ത ഇരുപിടത്തിലെത്തിച്ചു. കലഹത്തില്‍ പരിചയപ്പെട്ട ഞങ്ങള്‍ ഒരു നല്ല സൗഹൃദം കെട്ടിപടുക്കുകയായിരുന്നു. പടര്‍ന്നു പന്തലിച്ചുനിന്ന ആ വലിയ സൗഹൃദത്തിന്റെ തണലിലാണ്‌‌ ആ അധ്യായന വര്‍ഷത്തില്‍ ഞങ്ങള്‍ ഇണങ്ങിയും പിണങ്ങിയും നേരം പോക്കിയത്‌.
നാലാംക്ലാസില്‍ രഘു രണ്ടാം തവണയാണ്‌, അതിന്റെതായ ഒരമര്‍ഷം എല്ലായിപ്പോഴും അവനിലുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ അവന്റെ വീടിനെക്കുറിച്ചും വീട്ടുക്കാരെക്കുറിച്ചും ചോദിച്ചു. അവന്‍ എന്നെ ദേഷ്യത്തോടെ നോക്കുകമാത്രമാണു ചെയ്യ്‌തത്‌. പിറ്റേന്ന്‌ ഒരു പഴയ ഫോട്ടോ എനിക്കു നീട്ടി, അവന്‍ തന്നെ ഓരോരുത്തരെയായി പരിചയപ്പെടുത്തി. അച്ചാച്ചന്‍, അമ്മ, അനിയത്തി.............. അനിയത്തിയെക്കുറിച്ചു ഞാന്‍ ചോദിച്ചപ്പോള്‍ നിറകണ്ണുകളോടെ എന്നെ നോക്കിനിന്നതേയുള്ളു. അന്നു മുതല്‍ അവന്റെ അനിയത്തിയും ഞാന്‍ ആയി. സ്‌കെച്ച്‌ പെന്‍കൊണ്ട്‌ വെറുതെ കുത്തിവരയ്യ്‌ക്കുന്ന രീതിയും രഘുവിനുണ്ടായിരുന്നു. ഞാനൊരിക്കല്‍ അതിനെ ശക്തമായി എതിര്‍ത്തു. വരയ്‌ക്കുന്ന ചിത്രത്തിനു ഭംഗിയില്ലെങ്കിലും നിറത്തിനു ഭംഗിയുണ്ട്‌ എന്നായിരുന്നു അവന്റെ വാദം. അതൊരു പരീക്ഷണത്തിലേക്കു നീണ്ടു. രഘു പേപ്പറില്‍ സ്‌കെച്ച്‌ പെന്‍കൊണ്ട്‌ അടയാളപ്പെടുത്തും. ഞാനത്‌ അതിസൂഷ്‌മമായി തറപ്പിച്ചു നോക്കികൊണ്ടേയിരിക്കും, ആവേശത്തോടെ അവന്‍ എന്നെ ചോദിക്കും കണ്ടോ ആ നിറത്തെ ശരിക്കും കണ്ടോ എന്തോ ഒരു വലിയ അല്‍ഭുതം കണ്ടപോലെ ഞാന്‍ സമ്മതിക്കും കണ്ടു ഈ നിറത്തിനു ഭംഗിയിണ്ട്‌. അങ്ങനെ ഓരോ നിറവും. ഒഴിവു സമയങ്ങളില്‍ അവനെ വായിക്കുവാന്‍ പഠിപ്പിക്കുന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം ഒരു യുദ്ധമായിരുന്നു. എന്റെ പരിശീലന മികവുകൊണ്ടാകാം അവന്‍ അനായാസമായി വായിക്കുവാന്‍ ശീലിച്ചു. ആരുമറിയാതെ ബാലരമയും ബാലഭൂമിയുമെല്ലാം ഞാന്‍ അവന്‍ എത്തിച്ചുകൊടുത്തിരുന്നു. സ്‌ക്കൂള്‍ പൂന്തോട്ടത്തില്‍ നിന്ന്‌ ആരുമറിയാതെ പറിച്ച പൂക്കള്‍ അവനെനിക്കു സമ്മാനിക്കുമായിരുന്നു.
നിറങ്ങള്‍ക്കു സൗന്ദര്യമുണ്ടെന്ന്‌ എന്നെ പഠിപ്പിച്ച, പൂക്കള്‍ക്കു സൗഹൃദത്തിന്റെ സുഗന്ധമാണുള്ളതെന്ന്‌ എന്നെ വിശ്വസിപ്പിച്ച ആ കൂട്ടുക്കാരന്‍ കൂടുവിട്ടുപറന്നു പോയിരിക്കുന്നു.വലതു കയ്യില്‍ ആറുവിരലുള്ള ആ നാലാംക്ലാസുക്കാരന്‍ എന്റെ മുന്നില്‍ ഓടിക്കളിച്ചുകൊണ്ടേയിരിക്കുന്നു. അവന്റെ പൊട്ടിച്ചിരികള്‍ എന്നെ ആനന്ദിപ്പിക്കുന്നു. സൗഹൃദത്തിന്റെ അഗാധമായ ഗര്‍ത്തിലേക്കു തള്ളിയിട്ടിട്ടുപോയ ആ കൂട്ടുക്കാരനു സമ്മാനിക്കുവാന്‍ നിറം മങ്ങാത്ത നിറക്കൂട്ടുകളും നാളെ വാടിപ്പോയേക്കാവുന്ന ഒരു പിടി പൂക്കളും മാത്രം.

ദു:ഖം

കുറെ ബുദ്ധിമുട്ടിയെങ്കിലും
ഒടുവില്‍ കൊന്നു.
കണ്ണില്‍ പതിഞ്ഞ ചിത്രത്തിന്‌
സന്തോഷത്തില്‍ ചാലിച്ച
സംതൃപ്‌തിയുടെ നിറമായിരുന്നു.
മാറോടുചേര്‍ത്ത മരിച്ച-
ദുഖത്തെ കുഴിവെട്ടിമൂടാന്‍
മടിതോന്നിയില്ല.
ജീവിതത്തിന്റെ പുസ്‌തകം
വായിച്ചുതീര്‍ന്നത്‌
അപ്പോള്‍ മാത്രമാണ്‌....